Wednesday, March 27, 2013

സുകുമാരി

പ്രതിഭകൊണ്ടും വേഷപ്പകർച്ചകൊണ്ടും ഏതുകഥാപാത്രവും അനായസം തന്റേതാക്കി സുകുമാരി. കണ്ടിട്ടുള്ള നൂറുകണക്കിനു വേഷങ്ങളിൽ ഒന്നുപോലും മോശമായിരുന്നില്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. എന്നാൽ, മൂന്നു വേഷങ്ങൾ പെട്ടെന്നോർമ്മിച്ചെടുക്കാൻ പറഞ്ഞാൽ നിരുപദ്രവികളായ അമ്മമാരെയല്ല ഓർമ്മവരുന്നത്: ഡിക്കമ്മായി (ബോയിങ്, ബോയിങ്), മാളുവമ്മ (അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ), സുകുമാരി എന്ന നടി (ചിരിയോ ചിരി).

മികച്ചനടിയ്ക്കുള്ള പുരസ്കാരങ്ങൾ അനവധിനേടാനുള്ള കഴിവുണ്ടായിരുന്ന സുകുമാരിക്ക് അത്തരമൊരു പ്രകടനം കാഴ്ചവെയ്ക്കാനുള്ള അവസരം കിട്ടാതെപോയത് അവരുടെ കുറ്റമല്ല, മലയാളസിനിമയുടെ കുറ്റമാണ്. ഇന്നലെ മുളച്ച സ്കൂൾ കലാതിലകങ്ങൾക്കും ഒന്നാമത്തെ പടത്തിൽ ഹിറ്റായ താരസുന്ദരിമാർക്കും നായികാപദവി അനായാസം കൈവരുമ്പോൾ അഭിനയശേഷിയുള്ള മുതിർന്ന നടീനടന്മാർ നായകരാകാത്തത് വാർധക്യത്തോടുള്ള നമ്മുടെ ഭയത്തെയാവാം കാണിക്കുന്നത്. പ്രായത്തെ ബഹുമാനിക്കണം എന്നു നാഴികയ്ക്കു നാല്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും നായികമാരാകാൻ നമുക്കു പതിനാറുകാരികൾ മതി. ഓസ്കാർ നേടിയ ജെസീക്ക റ്റാൻഡിയും മെറിൽ സ്ട്രീപ്പും ഹെലെൻ മിറെനും കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ ‘സഹനടി’കളായും ‘രണ്ടാമത്തെ മികച്ചനടി‘കളായും നടിച്ചുമരിച്ചേനെ.

<< തോന്നിയവാസം

Wednesday, March 13, 2013

ഇരുട്ടിൽ


ചിത്രത്തിനു കടപ്പാട്: stock-clip.com

ഇരുട്ടിൽ, നിലാവിൻ ജനൽ‌പ്പാളിപോലും
തുറക്കാത്ത രാവിൻ കരിങ്കൽത്തുറുങ്കിൽ,
പരുക്കേറ്റ്, ഉറങ്ങാതിരിക്കുന്ന നെഞ്ചിൻ
നെരിപ്പോടിലെത്തീപ്പൊരിത്തുണ്ടു നീയേ.


<< ശ്ലോകങ്ങൾ