Sunday, March 09, 2008

അന്നത്തെ ഭാഷ

ഇ. വി. കൃഷ്ണപിള്ളയുടെ "ഭാരതിയുടെ ഉപദേശം" എന്ന കഥയില്‍ നിന്ന്: (ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ എഴുതപ്പെട്ടത്‌)

ശാന്തം ശാന്തമായി മാത്രമേ വായനക്കാര്‍ ഈ രംഗത്തില്‍ പ്രവേശിക്കാവൂ എന്നു് പ്രത്യേകം ഒരു അപേക്ഷയുണ്ടു്. ആ പരമപാവനതയുടെ മാഹാത്മ്യത്തെ ഭംഗപ്പെടുത്താതിരിക്കണമല്ലോ. പരിസരത്തിലുള്ള അന്തരീക്ഷത്തില്‍ സംക്രമിച്ചിരിക്കുന്ന മധുരാലാപങ്ങളുടെ പവിത്രത അപഥോന്മുഖമെന്നു മനസ്സമാധാനകാംക്ഷികള്‍ക്കു തോന്നുന്ന ഈ പ്രപഞ്ചത്തിന്റെ ആരംഭദശയിലുള്ള മനോജ്ഞതയ്ക്കു ചേര്‍ന്നതായിരിക്കുന്നു. പ്രസന്നപരിശുദ്ധമായ പ്രാചീനലോകം ശാശ്വതാന്ധകാരോന്മുഖമായി ചെയ്ത പ്രയാണഭ്രമണത്തില്‍ ആ കനകമണ്ഡലത്തിന്റെ അതിരമണീയമായ ഒരു ഭാഗം പ്രാണദാതാവായ വായുഭഗവാന്റെ സംരക്ഷണയില്‍ ത്യജിക്കപ്പെട്ടു് അനന്തരലോകത്തിന്റെ ഒരു കോണില്‍ സൂക്ഷിക്കപ്പെട്ടതുപോലെ തോന്നുന്ന ആ ചെറുതായ വീട്ടിലെ ഉയര്‍ന്ന പൂമുഖത്തളത്തില്‍ തെളിഞ്ഞുകത്തിക്കൊണ്ടിരിക്കുന്ന ദീപത്താല്‍ സംപൂജ്യയായിക്കാണുന്ന കമനീമണി ഭാരതിക്കുട്ടിയാണ്‌. അവളുമൊരുമിച്ചു് ഭഗവന്നാമോച്ചാരണം കഴിഞ്ഞ്‌ തളര്‍ന്നുമയങ്ങിപ്പോയ അവളുടെ ചെറുസഹോദരന്‍ പായോ കരിമ്പടമോ ഇല്ലാതെ കുളുര്‍മയേറിയ തറയില്‍ കൈകാലുകള്‍ക്കു സ്വാതന്ത്ര്യം നല്‍കി കമിഴ്‌ന്നുകിടന്നുറങ്ങിപ്പോയിരിക്കുന്നു. നേരം സന്ധ്യകഴിഞ്ഞു മൂന്നോ നാലോ നാഴികയായി. കുറച്ചു മുമ്പേ ആ മൃദുലകണ്ഠങ്ങളില്‍നിന്നു് ആകാശത്തില്‍ ലയിച്ചതായ നാമജപങ്ങളുടെ പ്രതിപ്രവാഹം കൊണ്ടെന്നപോലെ പ്രകൃത്യാതന്നെ പരിപാവനകോമളിമ ചേര്‍ന്നിരുന്ന ഭാരതിയുടെ മുഖപങ്കജം സവിശേഷമാഹാത്മ്യത്തോടെ ദിവ്യതേജോമയമായിത്തീര്‍ന്നിരിക്കുന്നു. അവള്‍ നാമോച്ചാരണത്തില്‍നിന്നു വിരമിച്ചു് ഗാഢചിന്തയോടെ സ്ഥിതിചെയ്കയാണു്. ഒരുപക്ഷേ, ലോകരംഗത്തില്‍ അഭിനയിക്കപ്പെടുനന്‍ ശോകരസപൂരിതങ്ങളായ കഥാവിശേഷങ്ങളുടെ ബാഹുല്യമോ അതല്ല, അവയുടെ മഹത്ത്വമോ അവളുടെ ചിന്തയെ ബലാലാകര്‍ഷിച്ചിരിക്കാം. ഈവിധത്തിലുള്ള ദിവ്യാത്മാക്കള്‍ പരമാത്മാവുമായി ഗാഢവ്യാപാരം നടത്തുമ്പോളത്രേ സാമുദായികവളര്‍ച്ചയുടെ അനാശാസ്യഗതികള്‍ ലോകമണ്ഡലത്തില്‍ ചേര്‍ത്തിരിക്കുന്ന വിഷബീജങ്ങളുടെ രൂക്ഷതയ്ക്കു് അല്‍പമെങ്കിലും ശമനമുണ്ടാകുന്നതു്.



<< കടലാസുകപ്പല്‍

9 comments:

കവിത വിതച്ചത് said...

ആളെ ചിരിപ്പിക്കാനല്ലേ ഈ ഭാഷ ഉപയോഗിച്ചിട്ടുണ്ടാവുക ഈ.വി?

രാജേഷ് ആർ. വർമ്മ said...

അല്ല കവിതേ. ഇ.വി. ഹാസസാഹിത്യകാരനെന്നതിനു പുറമേ ആദ്യകാലചെറുകഥാകൃത്തുക്കളിലൊരാള്‍കൂടിയായിരുന്നു. "ഭാരതിയുടെ ഉപദേശം" ഒരു കണ്ണീര്‍ക്കഥയാണ്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

പ്രിയപ്പെട്ട ഈ. വീ വായിച്ചറിയുവാന്‍-

എത്രയെത്ര ശ്രദ്ധിച്ചെഴുതിയിട്ടെന്താ...ഒക്കെ വെറുതേയായില്ലേ?

അന്നത്തെഭാഷയായിരുന്നൂ ഭാഷ...
ഇന്നൊക്കെയെന്തു ഭാഷ?

അന്നു്- ആ മലയാളം
‘ത’ ‘റ’, തറയായിരുന്നു, തറയിലിരിയ്ക്കാമായിരുന്നു.


ഇന്നു് ‘ഈ-മലയാളം’
ടീ ഹെച്ചേ ആറേ തറ
തറയിലിരിയ്ക്കാനും പറ്റില്ല

ഏബീസീഡീ ഈഎഫ് ജീ...ഇതാ നല്ലതു ‘കുത്തിനടക്കാന്‍’.


-ജ്യോതിര്‍മയി.

Unknown said...

ഭയങ്കരം.

എതിരന്‍ കതിരവന്‍ said...

ഈ ഭാഷാകുസുമവല്ലരി എന്റെ കണ്ണുകള്‍ക്ക് വിഷയീഭവിക്കാനും തദ്വാരാ ഭാഷാപരിണാ‍്മകേളി മനോജലാശയത്തില്‍‍ തല്ലജങ്ങള്‍സൃഷ്ടിച്ച് പ്രതികര്‍ഷണം അനുകൂലീഭവിപ്പിക്കാന്‍ ഇട വരുത്തുകയും ചെയ്ത രാജേഷ് വര്‍മ്മയവര്‍കള്‍ക്ക് നിര്‍മ്മമ പ്രണാമം നിരപെക്ഷമായി സമര്‍പ്പിക്കാന്‍ ഇടവരുത്തിയ ജഗദീശ്വരന്‍് നന്ദിപ്രകടനം നടത്തിയാല്‍ അത് തുലോം നിസ്സാരമായിരിക്കും എന്ന് വിവക്ഷിച്ചാല്‍ ആര്‍ക്കു ചേതം?

രാജേഷ് ആർ. വർമ്മ said...

ആര്‍ക്കും ചേതമില്ല കതിരവാ. ഒന്നു ചോദിച്ചോട്ടേ, എന്താണീ പ്രതികര്‍ഷണം?

ദില്‍ബാസുരാ, ഭയങ്കരത്തിന്റെയും അര്‍ത്ഥം മാറിപ്പോയിരിക്കുന്നു.

ജ്യോതി,

ആ തറ ഈടില്ലാതിരുന്നതുകൊണ്ടാവാം പൊളിഞ്ഞുപോയത്‌, അല്ലേ? അതോ മണ്ണില്‍ച്ചവിട്ടി നില്‍ക്കാനുള്ള ആഗ്രഹമുള്ള പിന്മുറക്കാര്‍ വന്നതുകൊണ്ടോ എന്തോ?

എതിരന്‍ കതിരവന്‍ said...

‘പ്രതികര്‍ഷണം’ തമ്മില്‍ തമ്മിലുള ഉരസല്‍,ഉരയ്ക്കല്‍.

(അല്ലെ?)

രാജേഷ് ആർ. വർമ്മ said...

കര്‍ഷണം വലിയല്ലേ (കൃഷിയും)? ഘര്‍ഷണമല്ലേ ഉരസല്‍? പ്രതികര്‍ഷണം തിരിച്ചുവലിയ്ക്കല്‍ ആയിരിക്കുമോ?

എതിരന്‍ കതിരവന്‍ said...

ശബ്ദതാരാവലിയില്‍ ‘ഉരയ്ക്കല്‍’ എന്നും അര്‍ത്ഥം കൊടുത്തിട്ടുണ്ട്. ‘നദി കരയുമായി കര്‍ഷണം ചെയ്യുന്നു‘ എന്നൊരു പ്രയോഗം എവിടെയോ വായിച്ചതായി ഓര്‍മ്മ.